ലണ്ടൻ: ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്കോർ. 10 വിക്കറ്റ് നഷ്ടത്തിൽ 332 റൺസ് ആണ് ഇംഗ്ലണ്ട് നേടിയത്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തന്റെ അവസാന മത്സരത്തിനിറങ്ങിയ ഇംഗ്ലീഷ് ഇതിഹാസതാരം അലസ്റ്റയർ കുക്കിന് ഗാർഡ് ഓഫ് ഓണർ നൽകിയാണ് ഇന്ത്യൻ ടീം വരവേറ്റത്.
ഓപ്പണിങ് ഇറങ്ങിയ കുക്ക് 71 റൺസ് നേടി. ഇംഗ്ലീഷ് സ്കോർ 60 റൺസിൽ നിൽക്കെ ഓപ്പണർ ജെന്നിങ്സിന്റെ വിക്കറ്റ് രവീന്ദ്ര ജഡേജ വീഴ്ത്തിയെങ്കിലും. പിന്നീടെത്തിയ മോയിൻ അലിയെ കൂട്ടുപിടിച്ച് കുക്ക് മികച്ച പാർട്ണർഷിപ്പ് പാടുത്തുയർത്തി. അർധസെഞ്ചുറി നേടിയ ഇരുവരുടെയും വിക്കറ്റുകൾ നഷ്ടമായപ്പോൾ ഒരു ഘട്ടത്തിൽ ഇംഗ്ലണ്ട് തകർച്ചയിലേക്കെന്നു തോന്നിച്ചു. പിന്നീട് വാലറ്റത്തെ കൂട്ടുപിടിച്ച് ജോസ് ബട്ലർ നടത്തിയ രക്ഷാപ്രവർത്തനമാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ബട്ലർ 89 റൺസും സ്റ്റുവർട് ബ്രോഡ് 38 റൺസും നേടി.
ഇന്ത്യയ്ക്കു വേണ്ടി രവിചന്ദ്രൻ അശ്വിന് പകരം ടീമിൽ ഇടം നേടിയ ജഡേജ 4 വിക്കറ്റ് വീഴ്ത്തി. ബുമ്രയും ഇഷാന്ത് ശർമയും 3 വിക്കറ്റ് വീതം വീഴ്ത്തി. ഒരു ഘട്ടത്തിൽ മികച്ച സ്കോറിലേക്കെന്നു തോന്നിച്ച ഇംഗ്ലണ്ടിനെ അവസരത്തിനൊത്തുയർന്ന ബോളർമാർ പിടിച്ചുകെട്ടുകയായിരുന്നു.
ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 70 റൺസ് എടുത്തിട്ടുണ്ട്. പൂജരായും കോഹ്ലിയുമാണ് ക്രീസിൽ. 3 റൺസ് നേടിയ ധവാന്റെയും 37 റൺസ് നേടിയ രാഹുലിന്റെയും വിക്കറ്റുകളാണ് നഷ്ടമായത്.